Thursday, March 30, 2017

നഷ്ടപ്പെടുന്നത് ...


നഷ്ടപ്പെടുന്നത്
ഇഷ്ടത്തോടെ അടുക്കിച്ചേർത്തവ.
വലിച്ചെറിഞ്ഞു കളഞ്ഞത്
അടുക്കും ചിട്ടയുമില്ലാതെ,
വീണ്ടും തിരികെ..

നീ
എന്റെ നഷ്ടമാകുമ്പോൾ
നിന്നിലൂടെ ഞാനടുക്കിയുറപ്പിച്ചവ
കണ്മുന്നിലൂടെ മാഞ്ഞുമാഞ്ഞ്..,
തിരിച്ചു പിടിക്കുവാൻ കഴിയാതെ...

നമ്മൾ
പരസ്പരം നഷ്ടപ്പെടുമ്പോൾ
കൂട്ടിവെച്ചതും , അടുക്കിവെച്ചതും
തായ്‌വേരുകളിളക്കി, ആടിയുലഞ്ഞ്
നിലം പതിക്കുന്നതിനു മുൻപ്..

അവസാനശ്വാസം നഷ്ടപ്പെടുന്നതിനു മുമ്പ്
എന്റെ ഓർമകളെ തിരികെ നൽകുവാൻ ...
ഒരിക്കൽക്കൂടി നീ എന്നെ-
ചേർത്തുനിർത്തുമോ..

അച്ഛന്‍ എന്ന അപ്പൂപ്പന്‍.



അച്ഛന്റെ പേരെന്ന കോളത്തിലാദ്യമായ്‌
അക്ഷരം ഒന്നു വിറച്ചു
ഇറ്റിറ്റുവീഴുന്ന കണ്ണുനീരാലവള്‍
ആ നൊമ്പരം പൂഴ്ത്തിവെച്ചു

അച്ഛനില്ലാതെ ജനിച്ചവള്‍....
കോളത്തില്‍ അക്ഷരക്കൂട്ട്‌ ചിതറി
കുഞ്ഞു വിരലുകള്‍ അപ്പോഴും അമ്മതന്‍
കണ്ണീരിനുപ്പു രുചിച്ചു

നീറുന്ന നെഞ്ചിന്‍ പിടച്ചിലിലൂടവള്‍
ചതുരക്കളങ്ങളില്‍ തൊട്ടു
വിറയ്ക്കും വിരലുകള്‍ മെല്ലെ ചലിച്ചതി-
ലക്ഷരം കുത്തി നിറച്ചു

അച്ഛന്റെ പേരുതന്നപ്പൂപ്പനാകുമ്പോള്‍
ആരെപ്പഴിക്കും കുരുന്ന്
അമ്മമിഴികള്‍ നിറഞ്ഞോഴുകുമ്പോഴാ
കുഞ്ഞു മിഴിയും നിറയും...

നാളെയവളുടെ പൈതൃകം കൈചൂണ്ടി
അലറിപ്പിടച്ചു നില്‍ക്കുമ്പോള്‍
അന്തിച്ചുനില്‍ക്കുന്ന കൊച്ചു കനവുകള്‍
നൊമ്പരം പൂണ്ടു കരയും

ഇരുകാലിലൊരുജന്മം നാല്‍ക്കാലിയാകുമ്പോള്‍
പെണ്ണുടല്‍ പൊള്ളിപ്പിടയും
ജീവിതപ്പാതയിലൊറ്റയ്ക്കു നീങ്ങുമ്പോള്‍
താങ്ങിനായ്‌ കാണുമോ ദൈവം..

Friday, September 2, 2016

വരൾച്ച


നമുക്കിടയിൽ

വരൾച്ചയുടെ നിറഭേദങ്ങൾ


തെളിഞ്ഞുതുടങ്ങിയിരിക്കുന്നു

 .
ജീർണ്ണതയുടെ, മാലിന്യത്തിന്റെ

 
വിഷപ്പുക നാമിരുവരും


ശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു

.
പരസ്പരം മനസിലാകാതെയെന്നോണം


 നമ്മളന്യോന്യം പകച്ചുനോക്കുന്നു.


മടുപ്പിലൂടെ സഞ്ചരിക്കുമ്പോൾ


പാതയോരങ്ങളിൽ ഇരുട്ടാണ്.


തെളിമയുള്ള ഒരു കാഴ്ചപോലും


കണ്ണിൽ പതിയുന്നുമില്ല.


വരണ്ട ഉഷ്ണക്കാറ്റിൽ 


പ്രഭാതത്തിന്റെ പച്ചപ്പ്‌


താനേ മറയുകയും,


നമ്മിൽ വിഷാദം പടരുകയും...



ഒരിക്കൽ നമുക്കായി വസന്തം 


തീർത്ത ഇടവഴിയും, ഇലഞ്ഞിമരവും


വേരറ്റ സ്വപ്നം പോലെ
.
എന്നാണൊരു കുളിർകാറ്റിനി


നമുക്കായി വീശുന്നത്...

വിരഹം....


പിരിയുവാനേറെ സമയമില്ലെന്നുഞാന്‍
പാതിവഴിയില്‍ തിരിഞ്ഞുനില്‍ക്കേ,
ഒരു പുഞ്ചിരിപ്പൂവുനീട്ടി നീയെന്നുടല്‍,
പിരിയാതെ ചേര്‍ത്തു പിടിക്കയാണോ...

എരിയുന്ന നൊമ്പരത്തീക്കടല്‍ പേറുന്ന
നെഞ്ചകത്തോടു നീ ചേര്‍ന്നുനില്‍ക്കേ,
കുളിരാര്‍ന്ന മൊഴികളാല്‍ ചേര്‍ത്തുചേര്‍ത്തെന്നുടെ
ഹൃദയം പകുത്തങ്ങെടുക്കയാണോ..

ചെറുനേരമെങ്കിലും ചേരാതിരിക്കുകില്‍
ഹൃദയം പൊടിയുന്നു കൂട്ടുകാരാ
മിഴിനീര്‍ തുടച്ചുനീ തെളിവാര്‍ന്ന ചിത്തമോടരികേയ്ക്കു ,
ചുമലൊന്നു ചേര്‍ത്തുനിര്‍ത്തൂ...

തിരികെ നീ വന്നീടുമോ..



മുറിവേറ്റ മുരളിക തേങ്ങുന്നു മെല്ലെ ,

കണ്ണാ നീയെവിടെ..


കാളിന്ദീതീരവും, ഗോവര്‍ദ്ധനവും നീ


തെല്ലും മറന്നുപോയോ..


കണ്ണാ,


തിരികെ നീ വന്നീടുമോ..



പ്രിയസഖി രാധയെ


മറന്നുവോ കണ്ണാ ഈ


ഗോപികമാരെയും


മറന്നുപോയോ


മധുരയിലെത്തിയാല്‍


തിരികെ വരുമെന്ന


വാക്കും മറന്നുപോയോ


കണ്ണാ,


തിരികെ നീ വന്നീടുമോ

..

ശരറാന്തല്‍ തിരിയിലെ


നിറദീപം പോലെയെന്‍


ഓര്‍മ്മകള്‍ പെയ്തിടുന്നു


വൃന്ദാവനത്തിലെന്‍


മാനസം പായുന്നു,


മയിലുകളാടിടുന്നു


കനവില്‍


കുയിലുകള്‍ പാടിടുന്നു.

.
കണ്ണാ,


തിരികെ നീ വന്നീടുമോ..



ഓര്‍മ്മകളോര്‍മ്മക-


ളെന്നെ തളര്‍ത്തുന്നു


കൃഷ്ണാ നീയെവിടെ..


പ്രിയസഖി രാധയെ


ഒരുനോക്കു കാണുവാന്‍


ഇനിയും വരാത്തതെന്തേ


കണ്ണാ,


തിരികെ നീ വന്നീടുമോ..

കദനം

കദനപ്പെരുക്കത്തില്‍
 
മുഴുകിയും, മുങ്ങിയു-


മുരചെയ്ത വാക്കുകള്‍

 
ഹൃദയത്തിലേറ്റം


ചെറുതല്ല, നൊമ്പര-

 
ക്കടലാണതിനുള്ളി-


ലലയടിച്ചുയരുന്ന 


തിരമാലപോലെയാ


ഗദ്ഗദം കേട്ടുള്ളി-


ലുണരുന്നതേങ്ങലാല്‍ 


മറുവാക്കു ചൊല്ലുവാന്‍


കഴിവില്ലയെങ്കിലും

,
നെഞ്ചോടു ചേര്‍ന്നു


ഞാനെന്‍ മനക്കണ്ണിനാല്‍,


നിറയുന്ന മിഴികളെ,


കാണുന്നു...,ഞാനെന്‍റെ

,
അംഗുലീസ്പര്‍ശത്താ-


ലാമിഴിക്കോണില്‍


പൊടിഞ്ഞൊരാനീരിനെ 


മെല്ലെത്തെറുപ്പിച്ചൊ-


ന്നാലിംഗനം ചെയ്തു


നില്‍ക്കട്ടെ,യൊരുമാത്ര-


യെല്ലാം മറക്കുവാന്‍...

പ്രണയിക്കുന്നതിനു മുന്‍പ് .


പ്രണയിക്കുന്നതിനു മുന്‍പ്

നീ അഭിപ്രായമില്ലാത്തവനാകണം.

 
നിന്‍റെ ഇഷ്ടങ്ങള്‍

 
അവളുടെ മാത്രമിഷ്ടങ്ങളാകണം.


നിന്‍റെ ദേഷ്യവും,സങ്കടവും 


നീ മറന്നേക്കണം

.
നിന്‍റെ ആവശ്യങ്ങള്‍


അവളുടെയാവശ്യങ്ങളാകണം.


നീ സംസാരിക്കുന്നത്


വളരെ കുറവും,


കേള്‍ക്കുന്നത് 


വളരെ കൂടുതലുമാകണം 

.
അവളെ കേട്ടുകൊണ്ട് 


മന്ദനെപ്പോലെയിരിക്കണം.


നിന്‍റെ കുടുംബം


അവളുടേതാവില്ല, എന്നാല്‍


അവളുടെ കുടുംബം


നീന്റേതാകണം

.
അവളുടെ ദേഷ്യവും,


പിണക്കവും

നീ സഹിക്കണം

,
തിരിച്ച് പ്രതീക്ഷിക്കരുത്.


പറ്റുമെങ്കിലെപ്പോഴും


നീയില്ലാതെ എനിക്ക്


ജീവിക്കാനാവില്ല 


എന്നുപറഞ്ഞുകൊണ്ടിരിക്കണം.